Daniel · ബൈബിൾ (മലയാളം)

Daniel 10

1പാർസിരാജാവായ കോരെശിന്‍റെ മൂന്നാം ആണ്ടിൽ, ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു; സത്യമായ ആ ദർശനം മഹാകഷ്ടകരമായിരുന്നു; അവൻ ആ ദർശനം ഗ്രഹിച്ചു; അതിന്‍റെ സന്ദേശത്തിൽ ശ്രദ്ധവച്ചു.

2ആ കാലത്ത് ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ച മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.

3മൂന്നു ആഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ ചെയ്തില്ല; എണ്ണ തേച്ചിട്ടുമില്ല.

4എന്നാൽ ഒന്നാം മാസം ഇരുപത്തിനാലാം തീയതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്ത് ഇരിക്കുമ്പോൾ തലപൊക്കി നോക്കി.

5അപ്പോൾ ശണവസ്ത്രം ധരിച്ചും അരയ്ക്ക് ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.

6അവന്‍റെ ദേഹം ഗോമേദകം പോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണ് തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്‍റെ വർണ്ണം പോലെയും അവന്‍റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്‍റെ ആരവം പോലെയും ആയിരുന്നു.

7ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാസംഭ്രമം അവർക്കുണ്ടായിട്ട് അവർ ഓടിയൊളിച്ചു.

8അങ്ങനെ ഞാൻ തനിയെ ഇരുന്ന് ഞാൻ ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്‍റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി.

9എന്നാൽ ഞാൻ അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധരഹിതനായി നിലത്ത് കവിണ്ണുവീണു.

10പെട്ടെന്ന് ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്‍ക്കുമാറാക്കി.

11അവൻ എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോട് പറയുന്ന വചനങ്ങൾ ശ്രദ്ധിച്ച് നിവിർന്നുനില്‍ക്കുക; ഞാൻ ഇപ്പോൾ നിന്‍റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു; അവൻ ഈ വാക്കുകൾ എന്നോട് സംസാരിച്ചപ്പോൾ ഞാൻ വിറച്ചുകൊണ്ട് നിവർന്നു നിന്നു.

12അവൻ എന്നോട് പറഞ്ഞത്: “ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും, നിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യ ദിവസംമുതൽ നിന്‍റെ വാക്കുകൾ കേട്ടിരിക്കുന്നു; നിന്‍റെ വാക്കുകൾ ഹേതുവായി തന്നെ ഞാൻ വന്നിരിക്കുന്നു.

13പാർസിരാജ്യത്തിന്‍റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോട് എതിർത്തുനിന്നു; എങ്കിലും സേനധിപതികളില്‍ + 10:13 സേനധിപതികളില്‍ പ്രധാന ദൂതന്മാരില്‍ ഒരുവനായ ഒരുവനായ മീഖായേൽ എന്നെ സഹായിക്കുവാൻ വന്നു; അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടി അവിടെ വിട്ടേച്ച്,

14നിന്‍റെ ജനത്തിന് ഭാവികാലത്ത് സംഭവിക്കുവാനുള്ളത് നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.”

15അവൻ ഈ വാക്കുകൾ എന്നോട് സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ച് ഊമനായിത്തീർന്നു.

16അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുവൻ എന്‍റെ അധരങ്ങളെ തൊട്ടു; ഉടൻ ഞാൻ വായ് തുറന്ന് സംസാരിച്ചു; എന്‍റെ മുമ്പിൽ നിന്നവനോട്: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്ക് അതിവേദന പിടിപെട്ട്, ശക്തിയില്ലാതെ ആയിരിക്കുന്നു.

17അടിയന് യജമാനനോട് സംസാരിക്കുവാൻ എങ്ങനെ കഴിയും? എനിക്ക് പെട്ടെന്ന് ശക്തിയില്ലാതെയായി; ശ്വാസവും ശേഷിച്ചിരിപ്പില്ല” എന്നു പറഞ്ഞു.

18അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്ന് എന്നെ തൊട്ട് ബലപ്പെടുത്തി:

19“ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്കുക, ബലപ്പെട്ടിരിക്കുക” എന്നു പറഞ്ഞു; അവൻ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: “യജമാനനേ, സംസാരിക്കണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

20അതിന് അവൻ എന്നോട് പറഞ്ഞത്: “ഞാൻ നിന്‍റെ അടുക്കൽ വന്നിരിക്കുന്നത് എന്തിനെന്ന് നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോട് യുദ്ധം ചെയ്യുവാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവനപ്രഭു വരും.

21എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ + 10:21 മീഖായേൽ യിസ്രായേലിനെ സംരക്ഷിക്കുന്ന ദൂതന്‍ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടി ഉറച്ചുനില്ക്കുന്നവൻ ആരും ഇല്ല.”

← Daniel 9Read In The App, Free →Daniel 11 →

Study Daniel 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112