Leviticus · ബൈബിൾ (മലയാളം)

Leviticus 3

1“ഒരുവന്‍റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.

2തന്‍റെ വഴിപാടിൻ്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കൽവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

3അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും

4അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.

5അഹരോന്‍റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അത് ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

6“യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കേണം.

7ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.

8തന്‍റെ വഴിപാടിൻ്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

9അവൻ സമാധാനയാഗത്തിൽനിന്നു അതിന്‍റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും

10വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.

11പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് യഹോവയ്ക്കു ദഹനയാഗഭോജനം.

12“അവന്‍റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.

13അതിന്‍റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാർ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

14അതിൽനിന്ന് കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും വൃക്ക രണ്ടും

15അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്‍റെ വഴിപാട് അർപ്പിക്കേണം.

16പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.

17”മേദസ്സും രക്തവും തിന്നരുത് എന്നുള്ളത് നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.”

← Leviticus 2Read In The App, Free →Leviticus 4 →

Study Leviticus 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627