Philippians · ബൈബിൾ (മലയാളം)

Philippians 1

1ക്രിസ്തുയേശുവിൻ്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്:

2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. 1 പൗലോസിന്‍റെ പ്രാർത്ഥന

3നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്നു ഞാൻ ഉറച്ച്,

4ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം,

5നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്,

6നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്‍റെ ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു.

7എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും, കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്‍റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ.

8ക്രിസ്തുയേശുവിൻ്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി.

9നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട്

10ക്രിസ്തുവിന്‍റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്,

11ദൈവത്തിന്‍റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. 1 സുവിശേഷത്തിന്‍റെ അഭിവൃദ്ധി

12സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്നു നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു.

13അതുകൊണ്ട് എന്‍റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും

14സഹോദരന്മാർ മിക്കപേരും എന്‍റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യംപൂണ്ട് ദൈവത്തിന്‍റെ വചനം ഭയംകൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു.

15ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്;

16ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു.

17എന്നാൽ മറ്റവരോ, എന്‍റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്.

18പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.

19എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്നു ഞാൻ അറിയുന്നു.

20ഒന്നിലും ഞാൻ ലജ്ജിച്ചുപോകയില്ല എന്നത് എന്‍റെ ദൃഢമായ പ്രതീക്ഷയും പ്രത്യാശയും ആകുന്നു. എന്നാൽ എപ്പോഴും എന്നപോലെ ഇപ്പോഴും പൂർണ്ണ ധൈര്യത്തോടുകൂടെ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ ക്രിസ്തു എന്‍റെ ശരീരത്തിൽ മഹിമപ്പെടും.

21എന്തെന്നാൽ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.

22എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്‍റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്നു ഞാൻ അറിയുന്നില്ല.

23എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ.

24എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം.

25ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു.

26അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും.

27ഞാൻ നിങ്ങളെ വന്ന് കണ്ടിട്ടോ, ദൂരത്തിരുന്നോ, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിനായി ഒന്നിച്ച് പോരാട്ടം കഴിക്കുന്നു എന്നു നിങ്ങളേക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം പെരുമാറുവിൻ.

28നിങ്ങളെ എതിർക്കുന്നവരാൽ ഒന്നിലും ഭയപ്പെടേണ്ട; ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു;

29അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തുനിമിത്തം അനുവദിച്ചിരിക്കുന്നു.

30അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

← Ephesians 6Read In The App, Free →Philippians 2 →

Study Philippians 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234