1 Kings · ബൈബിൾ (മലയാളം)

1 Kings 21

1അതിന്‍റെശേഷം യിസ്രയേല്യനായ നാബോത്തിനു യിസ്രയേലിൽ ആഹാബിന്‍റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

2ഒരു ദിവസം ആഹാബ് നാബോത്തിനോട്: “നിന്‍റെ മുന്തിരിത്തോട്ടം എന്‍റെ അരമനയ്ക്കു സമീപം ആകയാൽ എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിനു പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്‍റെ വില നിനക്കു പണമായിട്ടു തരാം” എന്നു പറഞ്ഞു.

3നാബോത്ത് ആഹാബിനോട്: “എന്‍റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതി വരുത്തരുതേ” എന്നു പറഞ്ഞു.

4യിസ്രയേല്യനായ നാബോത്ത്: “എന്‍റെ പിതാക്കന്മാരുടെ സ്വത്ത് അവകാശം ഞാൻ നിനക്കു തരികയില്ല“എന്നു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്‍റെ അരമനയിൽ ചെന്നു ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖംതിരിച്ചു കിടന്നു.

5അപ്പോൾ അവന്‍റെ ഭാര്യ ഈസേബെൽ അവനോട്: “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത്?” എന്നു അവനോടു ചോദിച്ചു.

6അവൻ അവളോട്: “ഞാൻ യിസ്രയേല്യനായ നാബോത്തിനോട്: ‘നിന്‍റെ മുന്തിരിത്തോട്ടം എനിക്കു വിലയ്ക്ക് തരേണം; അല്ല, നിനക്കു സമ്മതമെങ്കിൽ അതിനു പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരാം’ എന്നു പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്‍റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല’ എന്നു പറഞ്ഞതിനാൽ തന്നെ” എന്നു പറഞ്ഞു.

7അവന്‍റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റു ഭക്ഷണംകഴിക്ക; നിന്‍റെ മനസ്സു തെളിയട്ടെ; യിസ്രയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും” എന്നു പറഞ്ഞു.

8അങ്ങനെ അവൾ ആഹാബിന്‍റെ പേരിൽ എഴുത്ത് എഴുതി അവന്‍റെ മുദ്രയും പതിച്ചു, നാബോത്തിന്‍റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.

9എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്‍റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.

10നീചന്മാരായ + 21:10 നീചന്മാരായ ബെലിയാല്‍ രണ്ടു പേരെ അവനെതിരെ ഇരുത്തേണം. ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്നു അവനു വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞു കൊല്ലേണം.”

11അവന്‍റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.

12അവർ ഉപവാസം പ്രസിദ്ധം ചെയ്തു, നാബോത്തിനെ ജനത്തിന്‍റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.

13രണ്ടു നീചന്മാർ + 21:13 നീചന്മാർ ബെലിയാല്‍ വന്ന് അവന്‍റെനേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്‍റെ മുമ്പിൽ അവനു വിരോധമായി, നാബോത്തിനു വിരോധമായി തന്നെ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.

14‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്നു അവർ ഈസേബെലിനെ വിവരം അറിയിച്ചു.

15‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്നു ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്കു വിലയ്ക്കു തരുവാൻ മനസ്സില്ലാത്ത യിസ്രയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി” എന്നു പറഞ്ഞു.

16‘നാബോത്ത് മരിച്ചു’ എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയി.

17എന്നാൽ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിനുണ്ടായതെന്തെന്നാൽ:

18“നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽ രാജാവായ ആഹാബിനെ ചെന്നു കാണുക; ഇപ്പോൾ അവൻ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.

19നീ അവനോട്: ‘നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ? എന്നു യഹോവ ചോദിക്കുന്നു. നായ്ക്കൾ നാബോത്തിന്‍റെ രക്തം നക്കിയ സ്ഥലത്തുവച്ചു തന്നെ നിന്‍റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു‘” എന്നു പറക.

20ആഹാബ് ഏലീയാവിനോട്: “എന്‍റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ടു

21ഞാൻ നിന്‍റെമേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്‍റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.

22നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്‍റെ ഗൃഹത്തെ നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെയും അഹീയാവിന്‍റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.

23“ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തത്: നായ്ക്കൾ ഈസേബെലിനെ യിസ്രായേലിന്‍റെ മതിലരികെവച്ചു തിന്നുകളയും.

24“ആഹാബിന്‍റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.“

25എന്നാൽ തന്‍റെ ഭാര്യയായ ഈസേബെലിന്‍റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.

26യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു.

27ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽ തന്നെ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു.

28അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:

29“ആഹാബ് എന്‍റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്‍റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്‍റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്‍റെ മകന്‍റെ കാലത്ത് അവന്‍റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്നു കല്പിച്ചു.

← 1 Kings 20Read In The App, Free →1 Kings 22 →

Study 1 Kings 21

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122