Judges · ബൈബിൾ (മലയാളം)

Judges 16

1അനന്തരം ശിംശോൻ ഫെലിസ്ത്യ പട്ടണമായ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു.

2“ശിംശോൻ ഇവിടെ വന്നിരിക്കുന്നു” എന്നു ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ, അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്‍ക്കൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം” എന്നു പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു.

3ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി. പിന്നീട് എഴുന്നേറ്റ് പട്ടണവാതിലിന്‍റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്ത് ചുമലിൽ വച്ചു ഹെബ്രോനെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി. 1 ശിംശോനും ദെലീലായും

4അതിന്‍റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.

5ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽവന്ന് അവളോട്: “നീ അവനെ വശീകരിച്ച് അവന്‍റെ മഹാശക്തി ഏതിൽ എന്നും അവനെ എങ്ങനെ കീഴ്പെടുത്താൻ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറ് വെള്ളിപ്പണം + 16:5 ആയിരത്തൊരുനൂറ് വെള്ളിപ്പണം 60 കിലോഗ്രാം വീതം നിനക്ക് തരാം” എന്നു പറഞ്ഞു.

6അങ്ങനെ ദെലീലാ ശിംശോനോട്: “നിന്‍റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് കീഴ്പെടുത്താം? എനിക്ക് പറഞ്ഞുതരേണം” എന്നു പറഞ്ഞു.

7ശിംശോൻ അവളോട്: “ഉണങ്ങാത്ത, പച്ചയായ ഏഴു ഞാൺ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്‍റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും” എന്നു പറഞ്ഞു.

8ഫെലിസ്ത്യ പ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു.

9അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്‍റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.

10പിന്നെ ദെലീലാ ശിംശോനോട്: “നീ എന്നെ ചതിച്ച് എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ പറഞ്ഞുതരേണം” എന്നു പറഞ്ഞു.

11അവൻ അവളോട്: “ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയർ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്‍റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും” എന്നു പറഞ്ഞു.

12ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് അവനോട് പറഞ്ഞു. പതിയിരിപ്പുകാർ മുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്‍റെ കൈമേൽനിന്ന് അത് പൊട്ടിച്ചുകളഞ്ഞു.

13ദെലീലാ ശിംശോനോട്: “ഇതുവരെ നീ എന്നെ ചതിച്ചു എന്നോട് കള്ളം പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് പറഞ്ഞുതരേണം” എന്നു പറഞ്ഞു. അവൻ അവളോട്: “എന്‍റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്ത് നെയ്താൽ സാധിക്കും” എന്നു പറഞ്ഞു.

14അവൾ അത് നൂല്പാവിന്‍റെ കുറ്റിയോട് ദൃഢമായി ബന്ധിച്ച്, അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു; അവൻ ഉറക്കമുണർന്ന് നെയ്ത്തുതടിയുടെ കുറ്റിയും പാവും + 16:14 പാവും നെയ്ത്തുവസ്തുപറിച്ചെടുത്തുകളഞ്ഞു.

15അപ്പോൾ അവൾ അവനോട്: “നിന്‍റെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കെ ‘നീ എന്നെ സ്നേഹിക്കുന്നു’ എന്ന് പറയുന്നത് എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്‍റെ മഹാശക്തി ഏതിൽ എന്ന് എനിക്ക് പറഞ്ഞുതന്നില്ല” എന്നു പറഞ്ഞു.

16ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ച് അസഹ്യപ്പെടുത്തി; മരിച്ചാൽ മതി എന്ന് അവന് തോന്നത്തക്കവണ്ണം അവൾ അവനെ അലട്ടിയപ്പോൾ, തന്‍റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു:

17“ക്ഷൗരക്കത്തി എന്‍റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിന് നാസീർ ആകുന്നു; ക്ഷൗരം ചെയ്താൽ എന്‍റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും” എന്ന് അവളോട് പറഞ്ഞു.

18അവൻ തന്‍റെ ഉള്ളം തുറന്ന് സംസാരിച്ചു എന്ന് ദെലീലാ മനസ്സിലാക്കിയപ്പോൾ, ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പിച്ച് “ഇന്ന് വരുവിൻ; അവൻ തന്‍റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു” എന്നു പറയിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ പണവുമായി അവളുടെ അടുക്കൽ വന്നു.

19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ച് തലയിലെ ഏഴു ജടയും കളയിച്ചു; അവൾ അവനെ അധീനപ്പെടുത്തി; അവന്‍റെ ശക്തി അവനെ വിട്ടുപോയി.

20പിന്നെ അവൾ: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടുമാറി എന്നറിയാതെ: “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞ് രക്ഷപെടും” എന്നു ചിന്തിച്ചു

21ഫെലിസ്ത്യരോ അവനെ പിടിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് ഗസ്സയിലേക്ക് കൊണ്ടുപോയി ചെമ്പുചങ്ങല കൊണ്ട് ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവ് പൊടിക്കുന്ന ആളായിത്തീർന്നു.

22എന്നാൽ അവന്‍റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി.

23അനന്തരം ഫെലിസ്ത്യ പ്രഭുക്കന്മാർ: “നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലി കഴിക്കുവാനും ആനന്ദിപ്പാനും ഒരുമിച്ചുകൂടി.

24ജനം അവനെ കണ്ടപ്പോൾ: “നമ്മുടെ ദേശം നശിപ്പിക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി.

25അവർ ആനന്ദത്തിലായപ്പോൾ: “നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ” എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്ന് വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്.

26ശിംശോൻ തന്‍റെ കൈ പിടിച്ചിരുന്ന ബാല്യക്കാരനോട്: “ക്ഷേത്രം നില്ക്കുന്ന തൂണ് ചാരിയിരിക്കേണ്ടതിന് ഞാൻ അവയെ തപ്പിനോക്കട്ടെ” എന്നു പറഞ്ഞു.

27എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ക്ഷേത്രത്തിന്‍റെ മേൽത്തട്ടിൽ ഉണ്ടായിരുന്നു.

28അപ്പോൾ ശിംശോൻ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്‍റെ രണ്ടു കണ്ണിനും വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്ക് ശക്തി നല്കേണമേ” എന്നു പറഞ്ഞു.

29ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തൂണും ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ച് അവയോടു ചാരി:

30“ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ” എന്നു ശിംശോൻ പറഞ്ഞ് ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്‍റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്ത് കൊന്നവർ ജീവകാലത്ത് കൊന്നവരെക്കാൾ അധികമായിരുന്നു.

31അവന്‍റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്ത് സോരെക്കും എസ്തായോലിനും മദ്ധ്യേ അവന്‍റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കം ചെയ്തു. അവൻ യിസ്രായേലിനു ഇരുപതു വര്‍ഷം ന്യായപാലനം ചെയ്തിരുന്നു.

← Judges 15Read In The App, Free →Judges 17 →

Study Judges 16

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021