Acts · ബൈബിൾ (മലയാളം)

Acts 20

1കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചു പിന്നീട് അവരോട് യാത്രപറഞ്ഞ് മക്കെദോന്യെക്കു പുറപ്പെട്ടുപോയി.

2ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി.

3അവിടെ മൂന്നു മാസം കഴിഞ്ഞിട്ട് സിറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവനു വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.

4ബെരോവയിലെ പുറൊസിൻ്റെ മകൻ സോപത്രൊസും, തെസ്സലോനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു.

5എന്നാൽ അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.

6ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ചു ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു. 1 യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു

7ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് പാതിരവരെയും സംഭാഷിച്ചു കൊണ്ടിരുന്നു.

8ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു.

9അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്ന് ഗാഢനിദ്ര പിടിച്ചു. പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്ന് താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു.

10പൗലൊസ് താഴെ ഇറങ്ങി അവന്‍റെനേരെ ചെന്നു അവനെ വാരിപുണർന്നു; എന്നിട്ട് “ഭ്രമിക്കണ്ട; അവൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

11പിന്നെ പൗലൊസ് മുകളിലേക്ക് കയറിച്ചെന്ന് അപ്പം നുറുക്കി തിന്ന് പുലരുവോളം സംഭാഷിച്ച് പുറപ്പെട്ടുപോയി.

12അവർ ആ യൗവനക്കാരനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു.

13ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു.

14അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കപ്പലിൽ കയറ്റി മിതുലേനയിലേക്ക് പോയി;

15അവിടെനിന്ന് നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിൻ്റെ എതിർവശത്തെത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു, പിറ്റേന്ന് മിലേത്തൊസ് പട്ടണത്തിൽ എത്തി.

16കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്ക് യെരൂശലേമിൽ എത്തേണ്ടതിന് പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ ഒട്ടും സമയം ചെലവഴിക്കാതിരിക്കേണ്ടതിന് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. 1 എഫെസൊസിലെ മൂപ്പന്മാരോട് പൗലോസിന്‍റെ യാത്രാമൊഴി

17അതുകൊണ്ട് മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ച് സഭയിലെ മൂപ്പന്മാരെ വരുത്തി.

18അവർ അവന്‍റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും,

19വളരെ താഴ്മയോടും കണ്ണുനീരോടും, എനിക്കെതിരെ യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും,

20പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും,

21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും ഉപദേശിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

22ഇപ്പോൾ ഇതാ, ഞാൻ പരിശുദ്ധാത്മാവിനാൽ നിർബ്ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്ക് പോകുന്നു.

23എല്ലാ പട്ടണങ്ങളിലും ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്ക് നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല.

24എങ്കിലും ഞാൻ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്‍റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.

25എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്‍റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.

26അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.

27ദൈവത്തിന്‍റെ ആലോചന ഒട്ടും മറച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.

28ദൈവം തന്‍റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ മേയ്ക്കുവാൻ, നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്ളുവിൻ.

29ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത ദുഷ്ടത നിറഞ്ഞ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.

30ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.

31അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു വർഷക്കാലം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തന് നിർദ്ദേശിച്ചുതന്നത് ഓർത്തുകൊൾവിൻ.

32നിങ്ങൾക്ക് ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്‍റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.

33ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.

34എന്‍റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾതന്നെ അറിയുന്നുവല്ലോ.

35ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, ‘വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം’ എന്നു കർത്താവായ യേശു താൻ പറഞ്ഞവാക്ക് ഓർത്തുകൊൾകയും വേണം എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.”

36ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.

37എല്ലാവരും വളരെ കരഞ്ഞു.

38ഇനി മേൽ അവന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലോസിന്‍റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.

← Acts 19Read In The App, Free →Acts 21 →

Study Acts 20

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesJohn LightfootGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728