Ecclesiastes · ബൈബിൾ (മലയാളം)

Ecclesiastes 8

1ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്‍റെ പൊരുൾ അറിയുന്നവൻ ആര്‍? മനുഷ്യന്‍റെ ജ്ഞാനം അവന്‍റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്‍റെ മുഖത്തിന്‍റെ കാഠിന്യം മാറിപ്പോകുന്നു.

2ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തു രാജാവിന്‍റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.

3നീ അവന്‍റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; രാജാവ് തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.

4രാജാവിന്‍റെ കല്പന ബലമുള്ളത്; “നീ എന്ത് ചെയ്യുന്നു?” എന്നു അവനോട് ആര്‍ ചോദിക്കും?

5രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.

6സകല കാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്‍റെ അരിഷ്ടത അവന് ഭാരമായിരിക്കുന്നു.

7സംഭവിക്കാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്നു അവനോട് ആര്‍ അറിയിക്കും?

8ആത്മാവിനെ പിടിച്ചു നിർത്തുവാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധസേവയിൽനിന്ന് വിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.

9ഇതൊക്കെയും ഞാൻ മനസ്സിലാക്കി; സൂര്യനുകീഴിൽ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവച്ചു. മറ്റുള്ളവർക്ക് ദോഷം ചെയ്യുവാൻ ഒരു മനുഷ്യന് അധികാരമുള്ളതും ഞാൻ ഗ്രഹിച്ചു. 1 ദുഷ്ടനും നീതിമാനും

10ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ട് വിശ്രാമം പ്രാപിക്കുന്നതും നേരായി നടന്നവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരുന്നതും അവരുടെ പട്ടണത്തിൽ പുകഴ്ത്തപെടുന്നതും + 8:10 പുകഴ്ത്തപെടുന്നതും ഓർക്കപ്പെടാതിരിക്കുന്നതും ഞാൻ കണ്ടു; അതും മായ തന്നെ.

11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു.

12ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.

13എന്നാൽ ദുഷ്ടന് നന്മ വരുകയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെയുള്ള അവന്‍റെ ആയുസ്സ് ദീർഘമാകുകയില്ല.

14ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ തന്നെ എന്നു ഞാൻ പറഞ്ഞു.

15അതിനാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നുകുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന് സൂര്യനുകീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യനുകീഴിൽ അവന് നല്കുന്ന ആയുഷ്കാലത്ത് അവന്‍റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളു.

16ഭൂമിയിൽ നടക്കുന്ന കാര്യം കാണുവാനും - മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിക്കുവാനും ഞാൻ മനസ്സുവച്ചപ്പോൾ

17സൂര്യനുകീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്‍റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.

← Ecclesiastes 7Read In The App, Free →Ecclesiastes 9 →

Study Ecclesiastes 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112