Exodus · ബൈബിൾ (മലയാളം)

Exodus 32

1എന്നാൽ മോശെ പർവ്വതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്‍റെ അടുക്കൽ വന്നുകൂടി അവനോട്: “നീ എഴുന്നേറ്റ്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്ന മോശെയ്ക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു.

2അഹരോൻ അവരോട്: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്ക് അഴിച്ച് എടുത്ത് എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.

3ജനം തങ്ങളുടെ കാതുകളിൽ നിന്ന് പൊൻകുണുക്ക് അഴിച്ച് എടുത്ത് അഹരോന്‍റെ അടുക്കൽ കൊണ്ടുവന്നു.

4അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി, മൂശയിലുരുക്കി കൊത്തുളികൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: “യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു” എന്നു പറഞ്ഞു.

5അഹരോൻ അത് കണ്ടപ്പോൾ അതിന് മുമ്പിൽ ഒരു യാഗപീഠം പണിതു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവം” എന്നു വിളിച്ചു പറഞ്ഞു.

6പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നു കളിക്കുവാൻ എഴുന്നേറ്റു.

7അപ്പോൾ യഹോവ മോശെയോട്: “നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ജനം സ്വയം തങ്ങളെ തന്നെ വഷളാക്കിയിരിക്കുന്നു.

8ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു എന്നു പറയുന്നു” എന്നു അരുളിച്ചെയ്തു.

9“ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള + 32:9 ദുശ്ശാഠ്യമുള്ള കഠിന ഹൃദയമുള്ള ജനം ആകുന്നു എന്നു കണ്ടു.

10അതുകൊണ്ട് എന്‍റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.

11എന്നാൽ മോശെ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അവിടുത്തെ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവിടുത്തെ ജനത്തിന് വിരോധമായി അങ്ങേയുടെ കോപം ജ്വലിക്കുന്നത് എന്ത്?

12മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? അവിടുത്തെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് അവിടുത്തെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കേണമേ.

13അങ്ങേയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്തനാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.”

14അപ്പോൾ യഹോവ തന്‍റെ ജനത്തിന് വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു.

15മോശെ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിൻ്റെ പലക രണ്ടും അവന്‍റെ കയ്യിൽ ഉണ്ടായിരുന്നു. ആ പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.

16പലക ദൈവത്തിന്‍റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്‍റെ എഴുത്തും ആയിരുന്നു.

17ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു.

18അതിന് അവൻ: “ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമാണ് ഞാൻ കേൾക്കുന്നത്” എന്നു പറഞ്ഞു.

19അവൻ പാളയത്തിന് അടുത്തെത്തിയപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു. അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു. അവൻ പലകകളെ കയ്യിൽനിന്ന് എറിഞ്ഞ് പർവ്വതത്തിന്‍റെ അടിവാരത്തുവച്ച് പൊട്ടിച്ചുകളഞ്ഞു.

20അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കുടിപ്പിച്ചു.

21മോശെ അഹരോനോടു: “ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്ത് ചെയ്തു” എന്നു ചോദിച്ചു.

22അതിന് അഹരോൻ പറഞ്ഞത്: “യജമാനന്‍റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്ക് ചാഞ്ഞിരിക്കുന്നു എന്നു നീ അറിയുന്നുവല്ലോ.

23‘ഞങ്ങളെ നയിക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന മോശെയ്ക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു അവർ എന്നോട് പറഞ്ഞു.

24ഞാൻ അവരോട്: ‘പൊന്നുള്ളവർ അത് അഴിച്ചെടുക്കട്ടെ’ എന്നു പറഞ്ഞു. അവർ അത് എന്‍റെ പക്കൽ തന്നു; ഞാൻ അത് തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.

25അവരുടെ ശത്രുക്കൾക്കു മുമ്പിൽ അവർ പരിഹാസ്യരാകുവാൻ അഹരോൻ അവരെ അനുവദിച്ചതിനാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ട് മോശെ പാളയത്തിന്‍റെ വാതില്ക്കൽ നിന്നുകൊണ്ടു:

26“യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്‍റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്‍റെ അടുക്കൽ വന്നുകൂടി.

27അവൻ അവരോട്: “നിങ്ങൾ ഓരോരുത്തരും അവനവന്‍റെ വാൾ അരയ്ക്ക് കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തൻ തന്‍റെ സഹോദരനെയും, സ്നേഹിതനെയും അയല്ക്കാരനെയും കൊന്നുകളയുവിൻ എന്നിങ്ങനെ യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്നു പറഞ്ഞു.

28മോശെ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അന്നു ഏകദേശം മൂവായിരം (3,000) പേർ വീണു.

29“യഹോവ ഇന്ന് നിങ്ങൾക്ക് അനുഗ്രഹം നല്കേണ്ടതിന് നിങ്ങൾ ഇന്ന് ഓരോരുത്തനും സ്വന്തം മകനും സഹോദരനും വിരോധമായി യഹോവയ്ക്ക് നിങ്ങളെ തന്നെ ഏല്പിച്ചുകൊടുക്കുവിൻ” എന്നു മോശെ പറഞ്ഞു.

30പിറ്റെന്നാൾ മോശെ: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ എനിക്ക് കഴിഞ്ഞേക്കും” എന്നു പറഞ്ഞു.

31അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് പറഞ്ഞത് എന്തെന്നാൽ: “അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ട് തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.

32എങ്കിലും അങ്ങ് അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങേയുടെ പുസ്തകത്തിൽനിന്ന് എന്‍റെ പേർ മായിച്ചുകളയേണമേ.“

33യഹോവ മോശെയോട്: “എന്നോട് പാപം ചെയ്തവന്‍റെ പേർ ഞാൻ എന്‍റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും.

34ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്ക് ജനത്തെ കൂട്ടിക്കൊണ്ട് പോകുക; എന്‍റെ ദൂതൻ നിന്‍റെ മുമ്പിൽ നടക്കും. എന്നാൽ എന്‍റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെ മേൽ സന്ദർശിക്കും” എന്നു അരുളിച്ചെയ്തു.

35ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.

← Exodus 31Read In The App, Free →Exodus 33 →

Study Exodus 32

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940