Ezekiel · ബൈബിൾ (മലയാളം)

Ezekiel 18

1യഹോവയുടെ അരുളപ്പാടു എനിക്ക് ഉണ്ടായതെന്തെന്നാൽ:

2“‘അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു’ എന്നു നിങ്ങൾ യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ല് പറയുന്നത് എന്ത്?

3എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ല് പറയുവാൻ ഇടവരുകയില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

4സകല ദേഹികളും എനിക്കുള്ളവർ; അപ്പന്‍റെ പ്രാണനും മകന്‍റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.

5”എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ

6പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുകയോ യിസ്രായേൽ ഗൃഹത്തിന്‍റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കുകയോ ചെയ്യാതെ

7കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുകയും ആരോടും പിടിച്ചുപറിക്കാതെ തന്‍റെ അപ്പം വിശപ്പുള്ളവനു കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും

8പലിശയ്ക്കു കൊടുക്കുകയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കുകയും നീതികേട് ചെയ്യാത്തവണ്ണം കൈ മടക്കിക്കൊള്ളുകയും മനുഷ്യർ തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കുകയും

9എന്‍റെ ചട്ടങ്ങൾ അനുസരിക്കുകയും എന്‍റെ ന്യായങ്ങൾ പ്രമാണിക്കുകയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

10എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട്, അവൻ അക്രമിയായിത്തീരുകയോ രക്തം ചൊരിയുകയോ,

11ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക, പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുക,

12കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്യുക, പിടിച്ചുപറിക്കുക, പണയം മടക്കിക്കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക,

13മ്ലേച്ഛത പ്രവർത്തിക്കുക, പലിശയ്ക്കു കൊടുക്കുക, ലാഭം വാങ്ങുക എന്നിവ പ്രവർത്തിക്കുകയോ ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കുകയില്ല; അവൻ ഈ മ്ലേച്ഛതകളെല്ലാം ചെയ്തുവല്ലോ; അവൻ മരിക്കും; അവന്‍റെ രക്തം അവന്‍റെമേൽ വരും.

14”എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ തന്‍റെ അപ്പൻ ചെയ്ത സകലപാപങ്ങളും കണ്ടു ഭയന്ന് അങ്ങനെയുള്ളത് ചെയ്യാതെ പർവ്വതങ്ങളിൽവച്ച് ഭക്ഷണം കഴിക്കുക,

15യിസ്രായേൽ ഗൃഹത്തിന്‍റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക, കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുക,

16ആരോടെങ്കിലും അന്യായം ചെയ്യുക, പണയം കൈവശം വച്ചുകൊണ്ടിരിക്കുക, പിടിച്ചുപറിക്കുക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവനു അപ്പം കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും

17നീതികേട് ചെയ്യാതെ തന്‍റെ കൈ പിൻവലിക്കുകയും പലിശയും ലാഭവും വാങ്ങാതിരിക്കുകയും എന്‍റെ വിധികൾ നടത്തി, എന്‍റെ ചട്ടങ്ങൾ അനുസരിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്‍റെ അകൃത്യം നിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.

18അവന്‍റെ അപ്പനോ കഠിനമായി കഷ്ടപ്പെടുത്തി, സഹോദരനോട് പിടിച്ചുപറിച്ച്, തന്‍റെ ജനത്തിന്‍റെ ഇടയിൽ കൊള്ളരുതാത്തത് പ്രവർത്തിച്ചതുകൊണ്ട് തന്‍റെ അകൃത്യത്താൽ മരിക്കും.

19എന്നാൽ ‘മകൻ അപ്പന്‍റെ അകൃത്യം വഹിക്കേണ്ടതല്ലയോ’ എന്നു നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ച് എന്‍റെ ചട്ടങ്ങൾ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.

20പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്‍റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്‍റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്‍റെ നീതി അവന്‍റെമേലും ദുഷ്ടന്‍റെ ദുഷ്ടത അവന്‍റെമേലും ഇരിക്കും.

21”എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളും വിട്ടുതിരിഞ്ഞ് എന്‍റെ ചട്ടങ്ങളൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.

22അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നും അവന് കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.

23ദുഷ്ടന്‍റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താത്പര്യം ഉണ്ടോ? അവൻ തന്‍റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണം എന്നല്ലയോ എന്‍റെ താത്പര്യം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

24”എന്നാൽ നീതിമാൻ തന്‍റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിച്ച്, ദുഷ്ടൻ ചെയ്യുന്ന സകലമ്ലേച്ഛതകളും ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.”

25“എന്നാൽ നിങ്ങൾ: ‘കർത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല’ എന്നു പറയുന്നു; യിസ്രായേൽ ഗൃഹമേ, കേൾക്കുവിൻ; എന്‍റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

26നീതിമാൻ തന്‍റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും.

27ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നത്താൻ ജീവനോടെ രക്ഷിക്കും.

28അവൻ ഓർത്തു, താൻ ചെയ്ത അതിക്രമങ്ങളൊക്കെയും വിട്ടുതിരിയുകകൊണ്ട്, അവൻ മരിക്കാതെ ജീവിച്ചിരിക്കും

29എന്നാൽ യിസ്രായേൽഗൃഹം: ‘കർത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല’ എന്നു പറയുന്നു; യിസ്രായേൽ ഗൃഹമേ, എന്‍റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

30”അതുകൊണ്ട് യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്‍റെ വഴിക്കു തക്കവണ്ണം ന്യായംവിധിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു: “അകൃത്യം നിങ്ങൾക്ക് നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളെല്ലാം വിട്ടുതിരിയുവിൻ.

31നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങൾ സകലവും നിങ്ങളിൽനിന്ന് എറിഞ്ഞുകളയുവിൻ; നിങ്ങൾക്ക് ഒരു പുതിയ ഹൃദയത്തെയും പുതിയ ആത്മാവിനെയും സമ്പാദിച്ചുകൊള്ളുവിൻ; യിസ്രായേൽ ഗൃഹമേ നിങ്ങൾ എന്തിന് മരിക്കുന്നു?

32മരിക്കുന്നവൻ്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.

← Ezekiel 17Read In The App, Free →Ezekiel 19 →

Study Ezekiel 18

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748