Ezekiel · ബൈബിൾ (മലയാളം)

Ezekiel 26

1ബാബിലോന്യ പ്രവാസത്തിന്‍റെ പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

2“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്നു സോർ പറയുന്നു.

3അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്‍റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്‍റെനേരെ പുറപ്പെട്ടുവരുമാറാക്കും.

4അവർ സോരിന്‍റെ മതിലുകൾ നശിപ്പിച്ച്, അതിന്‍റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്‍റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.

5അത് സമുദ്രത്തിന്‍റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; “അത് ജനതകൾക്കു കവർച്ചയായിത്തീരും.

6നാട്ടിൻപുറത്തുള്ള അതിന്‍റെ പുത്രിമാർ വാളാൽ കൊല്ലപ്പെടും; ഞാൻ യഹോവ എന്നു അവർ അറിയും.”

7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും.

8അവൻ നാട്ടിൻപുറത്തുള്ള നിന്‍റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്‍റെനേരെ ഉപരോധമതിലുകൾ പണിത്, മൺകൂനകൾ ഉയർത്തും, പരിചകള്‍കൊണ്ട് മറ ഉയര്‍ത്തും.

9അവൻ നിന്‍റെ മതിലുകളുടെ നേരെ യന്ത്രമുട്ടികൾ വച്ചു കോടാലികൊണ്ടു നിന്‍റെ ഗോപുരങ്ങൾ തകർത്തുകളയും.

10അവന്‍റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്ക് കടക്കുന്നതുപോലെ അവൻ നിന്‍റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്‍റെ മതിലുകൾ കുലുങ്ങിപ്പോകും.

11തന്‍റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്‍റെ സകലവീഥികളെയും മെതിച്ചുകളയും; നിന്‍റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്‍റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.

12അവർ നിന്‍റെ സമ്പത്ത് കവർന്ന് നിന്‍റെ ചരക്കു കൊള്ളയിട്ട് നിന്‍റെ മതിലുകൾ ഇടിച്ച് നിന്‍റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്‍റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.

13നിന്‍റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്‍റെ വീണകളുടെ നാദം ഇനി കേൾക്കുകയുമില്ല.

14ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

15യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിഹതന്മാർ ഞരങ്ങുമ്പോഴും നിന്‍റെ മദ്ധ്യത്തിൽ സംഹാരം നടക്കുമ്പോഴും നിന്‍റെ വീഴ്ചയുടെ ശബ്ദത്താൽ ദ്വീപുകൾ നടുങ്ങിപ്പോകുകയില്ലയോ?

16അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും.

17അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും: 1 ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, 2 നീ എങ്ങനെ നശിച്ചിരിക്കുന്നു; 1 നീയും നിന്‍റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; 2 അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ! 1

18ഇപ്പോൾ നിന്‍റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; 2 അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്‍റെ തകർച്ചയിൽ ഭ്രമിച്ചുപോകും.” 1

19യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്‍റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,

20ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പുരാതനജനത്തിന്‍റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.

21ഞാൻ നിനക്കു ഭീതിജനകമായ അവസാനം വരുത്തും; നീ ഇല്ലാതെയാകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

← Ezekiel 25Read In The App, Free →Ezekiel 27 →

Study Ezekiel 26

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748