Jeremiah · ബൈബിൾ (മലയാളം)

Jeremiah 26

1യോശീയാവിന്‍റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽ നിന്നുണ്ടായ അരുളപ്പാടു:

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിക്കുവാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിക്കുവാൻ, ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും അവരോടു പ്രസ്താവിക്കുക; ഒരു വാക്കും വിട്ടുകളയരുത്.

3അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്ക് വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കത്തക്കവണ്ണം, ഒരുപക്ഷേ അവർ കേട്ടു ഓരോരുത്തൻ അവനവന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.

4“എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും, നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കുവാനും

5ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്‍റെ ന്യായപ്രമാണം അനുസരിച്ചുനടക്കുവാനും നിങ്ങൾ എന്‍റെ വാക്കു കേൾക്കുകയില്ലെങ്കിൽ,

6ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി, ഈ നഗരത്തെ ഭൂമിയിലുള്ള സകലജനതകൾക്കും ഇടയിൽ ശാപയോഗ്യമാക്കിത്തീർക്കും.“

7യിരെമ്യാവ് ഈ വാക്കുകൾ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.

8എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കേണം നിശ്ചയം;

9ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും’ എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത്?” എന്നു പറഞ്ഞ് ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്‍റെ അടുക്കൽ വന്നുകൂടി.

10ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ, അവർ രാജാവിന്‍റെ അരമനയിൽ നിന്ന് യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്ന്, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിൻ്റെ പ്രവേശനത്തിൽ ഇരുന്നു.

11പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്നു പറഞ്ഞു.

12അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.

13അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

14ഞാൻ, ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോട് ചെയ്തുകൊള്ളുവിൻ.

15എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്നു അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.

16അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.

17അതിനുശേഷം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റ് ജനത്തിന്‍റെ സർവ്വസംഘത്തോടും പറഞ്ഞത്:

18“യെഹൂദാ രാജാവായ ഹിസ്കീയാവിന്‍റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: 1 “സീയോനെ വയൽപോലെ ഉഴുതുകളയും; 2 യെരൂശലേം കല്ക്കുന്നായിത്തീരും; 1 ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും 2 എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.

19യെഹൂദാ രാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്ക് വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു.”

20അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവ് എന്നൊരുവൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്‍റെ വാക്കുകൾക്കു സമമായ കാര്യങ്ങൾ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.

21യെഹോയാക്കീംരാജാവും അവന്‍റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അത് കേട്ടു ഭയപ്പെട്ട് മിസ്രയീമിലേക്കു ഓടിപ്പോയി.

22യെഹോയാക്കീംരാജാവ് അക്ബോരിന്‍റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.

23അവർ ഊരീയാവിനെ മിസ്രയീമിൽ നിന്ന് യെഹോയാക്കീം രാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്‍റെ ശവം സാമാന്യജനത്തിന്‍റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.

24എന്നാൽ യിരെമ്യാവിനെ ജനത്തിന്‍റെ കയ്യിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്‍റെ മകനായ അഹീക്കാം അവന് തുണയായിരുന്നു.

← Jeremiah 25Read In The App, Free →Jeremiah 27 →

Study Jeremiah 26

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152